ഭോപ്പാൽ : ആഫ്രിക്കയിലെ നമീബിയയിൽ നിന്നും പ്രോജക്ട് ചീറ്റയുടെ ഭാഗമായി ഇന്ത്യയിലെ മധ്യപ്രദേശിൽ എത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് ചത്തു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് സാഷ എന്ന പേരിട്ട ചീറ്റപ്പുലി ചത്തത്. അസുഖത്തെ തുടർന്ന് ചീറ്റയുടെ ആരോഗ്യ ക്ഷെയിക്കുകയും തുടർന്ന് നിർജലനീകരണത്തിലൂടെ മരിക്കുകയായിരുന്നു. ജനുവരിയിലാണ് ചീറ്റയ്ക്ക് വൃക്ക സംബന്ധമായ അസുഖം ആരോഗ്യ വിദഗ്ധർ കണ്ടെത്തുന്നത്. രക്തിത്തിലെ ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയരുകയും ഇത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുകയായിരുന്നു. അതേസമയം മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലുള്ള മറ്റ് ചീറ്റപ്പുലികളുടെ ആരോഗ്യം തൃപ്തികരമാണെന്ന് നാഷ്ണൽ പാർക്ക് അധികൃതർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. 2022 സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിലാണ് സാഷ ഉൾപ്പെടെ എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ചത്. 70 വർഷത്തിന് ശേഷം ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പ്രോജക്ട് ചീറ്റയുടെ ഭാഗമായി ആണ് ഇവയെ നമീബിയയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത്. മധ്യപ്രദേശ് ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിലാണ് ഇവയെ തുറന്നുവിട്ടത്. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളെയുമാണ് നമീബിയയുടെ തലസ്ഥാനമായ വിൻഡ്‌ഹോക്കിൽ നിന്ന് ബോയിംഗ് 747-400 ജംബോ വിമാനത്തിൽ ഇന്ത്യയിൽ എത്തിച്ചത്. ഇവയ്ക്ക് പുറമെ ഒരു ഡസൻ ചീറ്റകളെയും ഈ കഴിഞ്ഞ ഫെബ്രുവരി 18ന് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിച്ചിരുന്നു. ഏഴ് ആൺ ചീറ്റകളെയും അഞ്ച് പെൺ ചീറ്റകളെയുമാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിച്ചത്. ഇപ്പോൾ രാജ്യത്തെ ആകെ 20 ചീറ്റകളാണുള്ളത്. സാഷ ചത്തതിനാൽ ആ എണ്ണം 19തായി കുറയും. ചീറ്റകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്ന ആദ്യ ഭൂഖണ്ഡാന്തര ദൗത്യം കൂടിയാണ് ചീറ്റ പുനരവലോകന പദ്ധതിയും കൂടെയാണിത്.