രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. രാഹുലിന് ഐക്യദാര്‍ഢ്യവുമായി ഇന്ന് (മാര്‍ച്ച് 29) മുതൽ ഏപ്രില്‍ 30 വരെ കോൺഗ്രസ് രാജ്യവ്യാപക സമരം നടത്തും. ഇന്നലെ രാത്രി 7 മണിക്ക് ചെങ്കോട്ടയിൽ ദീപം കൊളുത്തി പ്രതിഷേധം നടത്തി. അദാനി വിഷയത്തിൽ യൂത്ത് കോൺഗ്രസും, എൻ എസ് യു പ്രവർത്തകരും പ്രധാനമന്ത്രിക്ക് കൂട്ടത്തോടെ കത്തയക്കുമെന്ന് കെ.സി വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞു. പാർലമെന്റ് സ്തംഭിപ്പിച്ച് കൊണ്ടുള്ള പ്രതിഷേധമാണ് ഇന്നലെ കോൺഗ്രസ് നടത്തിയത്. ലോക്സഭ സ്പീക്കറുടെ മുഖത്തേക്ക് പേപ്പര്‍ കീറിയെറിയുകയും, കരിങ്കൊടി വീശുകയും ചെയ്തു കോണ്‍ഗ്രസ് എംപിമാര്‍. സ്പീക്കർ ഓം ബിര്‍ലക്ക് പകരം ചെയറിലെത്തിയ മിഥുന്‍ റെഡ്ഡിയ്ക്ക് നേരെ പ്രകോപിതരായി പാഞ്ഞടുത്ത ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, മാണിക്കം ടാഗോര്‍, ജ്യോതിമണി, രമ്യ ഹരിദാസ് എന്നീ എംപിമാര്‍ രാഹുലിനെ അയോഗ്യനാക്കിയ ഉത്തരവ് സ്പീക്കറുടെ മുഖത്തേക്ക് കീറിയെറിയുകയായിരുന്നു. തുടർന്ന് ചേംബറിലേക്ക് കയറി ടിഎന്‍ പ്രതാപന്‍ സ്പീക്കറുടെ ചെയറിലേക്ക് കരിങ്കൊടി എറിയുകയും ചെയ്തു. പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏപ്രിൽ 15 മുതല്‍ മുപ്പത് വരെ സംസ്ഥാനങ്ങളില്‍ ജയില്‍ നിറക്കല്‍ സമരം നടത്താന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ടിഎംസി, ശിവസേന, ബിആര്‍എസ് അടക്കം 19 പാര്‍ട്ടികള്‍ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചു. അതേസമയം പ്രതിപക്ഷത്തിനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. തുടർന്ന് ഒബിസി എംപിമാര്‍ രാഹുലിനെതിരെ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. വിജയ് ചൗക്കിലേക്ക് ഇവർ മാര്‍ച്ചും നടത്തി.